ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് സംഘർഷഭരിതമായ പശ്ചിമേഷ്യയിൽനിന്ന് ഇതുവരെ 2.6 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 28-ന് ശേഷം മടങ്ങിയെത്തിയവരുടെ കണക്കാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഇന്ത്യയിലെ വിവിധസ്ഥലങ്ങളിലേക്ക് ഇന്നലെ 70-ഓളം വിമാനങ്ങൾ സർവീസ് നടത്തിയെന്നു വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം നിലവിൽ ഇന്ത്യ സൂക്ഷ്മമായി നീരിക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ചചെയ്തു. സാധാരണക്കാർക്കുനേരെയുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുരണ്ടാം തവണയാണ് യുഎഇ പ്രസിഡന്റുമായി മോദി ആശയവിനിമയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യൻ എംബസി ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അർമേനിയയിലേക്കും അസർബൈജാനിലേക്കും പോകുന്നതിന് ഇറാൻ അതിർത്തികടക്കാൻ കൂടുതൽ ഇന്ത്യക്കാർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.